ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്.

അയോധ്യ പ്രശ്‌നത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ മധ്യസ്ഥശ്രമവുമായി ഇടപെട്ടതിനെ ആരൊക്കെയോ ഭയപ്പെടുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളെ സംബന്ധിച്ച് മോശമായി ചിത്രീകരിച്ച ചില വസ്തുതകള്‍.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ചൂടാറാതെ നില്‍ക്കുന്ന അയോധ്യ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇരുവിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത് പ്രശ്‌നത്തിന് യോജിച്ച ഒരു പരിഹാരം കണ്ടെത്തുവാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയുണ്ടായി. അയോധ്യ പ്രശ്‌നത്തിന്റെ ആഴവും വൈകാരികതയും കണക്കിലെടുത്ത് കൊണ്ട് സുപ്രീംകോടതി നിര്‍ദേശിച്ച ഈ പരിഹാരം പക്ഷേ ഇതുവരെ നടപ്പിലായിട്ടില്ല. ഇരുകക്ഷികളും അംഗീകരിക്കുന്ന പക്ഷം താന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കഹാര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ആരും ഇതിനോട് അനുകൂലമായി പ്രതികരിക്കാത്തത് കൊണ്ട് ആ നീക്കം ഉപേക്ഷിക്കപ്പെട്ടു.

അതായത് ഇരുപക്ഷവും അംഗീകരിക്കുന്ന ഒരു മദ്ധ്യസ്ഥന്റെ അഭാവമാണ് അയോധ്യ പ്രശ്‌നം നീണ്ടു പോകാന്‍ കാരണം എന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ, ചില മത വിഭാഗങ്ങളെ തമ്മില്‍ അകറ്റിയ, തികച്ചും വൈകാരികമായ ഒരു ദേശീയ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുവാന്‍ ഇരുവിഭാഗങ്ങള്‍ക്കും സമ്മതനായ ഒരു മധ്യസ്ഥനെ കണ്ടെത്തുവാനോ, പ്രശ്‌നം പരിഹരിക്കുവാനോ ഭാരതത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, മതസംഘടനകള്‍ക്കോ കഴിഞ്ഞില്ല എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യം. വസ്തുതകള്‍ ഇതായിരിക്കെയാണ് സമാധാന ദൗത്യവുമായി ശ്രീ ശ്രീ രവിശങ്കര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടുന്നത്.

ശ്രീ ശ്രീ രവിശങ്കര്‍ എന്ന ലോകം ബഹുമാനിക്കുന്ന ആത്മീയ നേതാവിന്റെ ആദ്യത്തെ സമാധാന ദൗത്യം അല്ല അയോധ്യയിലേത്. അന്‍പതു വര്‍ഷങ്ങളായി കൊളംബിയന്‍ സര്‍ക്കാരും ഗൊറില്ല ഓര്‍ഗനൈസേഷന്‍ തമ്മിലുള്ള രണ്ടു ലക്ഷം പേരുടെ ജീവനെടുത്ത അഭ്യന്തരയുദ്ധം അവസാനിപ്പിക്കുവാന്‍ അദ്ദേഹം എടുത്ത സമാധാന ശ്രമങ്ങളെ ലോകം ആദരവോടെ പ്രകീര്‍ത്തിച്ചതാണ്. മൂന്നു വര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമത്തിനൊടുവില്‍ കൊളംബിയന്‍ തീവ്രവാദികള്‍ ഗാന്ധിയന്‍ തത്വമായ അഹിംസ സ്വീകരിച്ചു. കൊളംബിയ ഇന്ന് സമാധാനത്തിന്റെ പാതയിലാണ്. അദ്ദേഹം ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തിയത് ക്യൂബ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്ത് വെച്ചാണ്.

കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും ലോകം കണ്ടു. അദ്ദേഹം മുന്‍കൈ എടുത്തതിന്റെ ഫലമായി മുസാഫിര്‍ വാനിയും കാശ്മീര്‍ മത മേലധ്യക്ഷനായ ഗുലാം റസൂല്‍ ഹാമിയും അദ്ദേഹത്തെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ വന്ന് സന്ദര്‍ശിച്ചു. കാശ്മീരില്‍ ജീവന്‍ വെടിഞ്ഞ പട്ടാളക്കാരുടെയും വെടിയേറ്റ് മരിച്ചവരുടെ കുടുംബംഗങ്ങളേയും കാശ്മീര്‍ തീവ്രവാദികളെയും അദ്ദേഹം ഒരു വേദിയില്‍ കൊണ്ടുവന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ അഭ്യര്‍ത്ഥന മാനിച്ച് ആയുധം ഉപേക്ഷിച്ച മുന്‍ തീവ്രവാദിയായ അബ്ദുല്‍ മജീദ് ആ വേദിയില്‍ വെച്ച് പറഞ്ഞു ”യുവാക്കള്‍ ആയുധം ഉപേക്ഷിക്കണം. ഞങ്ങള്‍ ഇവിടെ എത്തിയത് ശ്രീ ശ്രീ രവിശങ്കറിന്റെ സമാധാന ശ്രമങ്ങള്‍ കണ്ടിട്ടാണ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ സമൂഹത്തില്‍ ശാന്തി പടര്‍ത്തും.”

മുസ്ലിം സമുദായ നേതാക്കള്‍ അദ്ദേഹത്തെ ബാംഗ്ലൂരില്‍ വന്ന് കണ്ട് സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഒരു മത രാഷ്ട്രീയ അജണ്ട കൊണ്ടോ അദ്ദേഹം അവര്‍ക്ക് തോട്ടുകൂടാത്തവനോ ആയിട്ടല്ല. മറിച്ച് സമൂഹത്തില്‍ ശാന്തി ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആവശ്യമുണ്ടെന്ന വിശ്വാസം ഉണ്ടായത് കൊണ്ടാണ്. കൊളംബിയയിലോ, കാശ്മീരിലോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലോ അദ്ദേഹം നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് മതപരമോ, രാഷ്ട്രീയപരമോ ആയ എന്ത് സ്വാര്‍ത്ഥ താല്പര്യങ്ങളാണ് ഉള്ളത്? അതേ ശ്രമങ്ങള്‍ തന്നെയാണ് അദ്ദേഹം അയോധ്യയിലും നടത്തുന്നത്. അതിന് ജാതിയുടെയും രാഷ്ട്രീയത്തിന്റെയും നിറം നല്‍കുന്നത് ആ പ്രശ്‌നം പരിഹരിക്കപ്പെടാതെ നീറി നില്‍ക്കണം എന്ന താല്പര്യമുള്ളവര്‍ തന്നെയാണ്. ബി ജെ പ്പിയുടെ കൈയൊപ്പ് എന്ന വിശേഷണം ചാര്‍ത്തുന്നത് തന്നെ ഈ സമാധാന ശ്രമങ്ങളെ രാഷ്ട്രീയവത്കരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

അയോധ്യ പ്രശനത്തില്‍ അദ്ദേഹം പത്ത് വര്‍ഷം മുന്‍പും ഇടപെട്ടിരുന്നു. അന്ന് ബി ജെ പിയോ സന്ഘപരിവാറോ അല്ല രാജ്യം ഭരിച്ചത്. അന്നും അദ്ദേഹം സ്വന്തം നിലയില്‍ ആരുടേയും അഭ്യര്‍ത്ഥന കൂടാതെ തന്നെയാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇടപെടുന്ന ഉടന്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവര്‍ മൂഡന്മാരാണ്. രൂക്ഷമായ തര്‍ക്കങ്ങള്‍ സമയമെടുത്തെ പരിഹരിക്കാനാവൂ. അന്‍പതു വര്‍ഷങ്ങളെടുത്തു കൊളംബിയയില്‍ സമാധാനം കൊണ്ട് വരാന്‍. പരാജയപ്പെടുന്നിടത്ത് വീണ്ടും ശ്രമിച്ച് വിജയം കണ്ടെത്തുക എന്നതാണ് പരിശ്രമികള്‍ ചെയ്യുന്നത്. അദ്ദേഹവും തന്റെ ശ്രമങ്ങള്‍ തുടരുകയാണ്.

രാജ്യത്തിന്റെ അഭ്യന്തര മന്ത്രിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയേയും അദ്ദേഹം കണ്ടതില്‍ എന്ത് രാഷ്ട്രീയ അജണ്ട? അദ്ദേഹം കണ്ടത് ഈ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടേണ്ട ആളുകളെയാണ്. അത് രാജ് നാഥ് സിംഗ് ആണോ യോഗിയാണോ എന്നത് ഒരു വിഷയമേയല്ല. അവരുടെ മതമെന്തെന്നും രാഷ്ട്രീയമെന്തെന്നും വിഷയമേയല്ല. അവരുടെ സ്ഥാനത്ത് രാഹുല്‍ ഗാന്ധി ആയാലും കേജ്രിവാള്‍ ആയാലും സിതാറാം യെച്ചുരി ആയാലും പ്രകാശ് കാരാട്ട് ആയാലും അദ്ദേഹം കണ്ടിരിക്കും. പ്രശ്‌നപരിഹാരമാണ് ലക്ഷ്യം അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്തുണ കൂടിയേ തീരൂ.

1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്തിന് ശേഷം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി. ശ്രീ ശ്രീ രവിശങ്കറിന്റെ സമാധാന ശ്രമങ്ങളെ കുറ്റം പറയുന്നവര്‍ക്കെല്ലാം ആവശ്യത്തിന് സമയമുണ്ടായിരുന്നു. സുപ്രീം കോടതി വരെ മധ്യസ്ഥ ഇടപെടല്‍ നിര്‍ദേശിച്ച പ്രശ്‌നത്തില്‍ എന്തുകൊണ്ട് ഇടപെട്ട് സമാധാനം കൊണ്ട് വരാന്‍ ആര്‍ക്കും സാധിച്ചില്ല. വിമര്‍ശനങ്ങളെ ഭയന്ന് ഇടപെടലില്‍ നിന്നും പിന്മാറിയില്ല എന്നതാണോ ശ്രീ ശ്രീ രവിശങ്കറിന്റെ കുറ്റം?

”കോടീശ്വരനായ വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്വാമി” എന്ന വിശേഷണം ശ്രീ ശ്രീ രവിശങ്കറിന് ചിലര്‍ നല്‍കുന്നുണ്ട്. ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്. കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷങ്ങളായി അതിവിടെ പ്രവര്‍ത്തിക്കുന്നു. ഇടതുപക്ഷം പിന്തുണ നല്‍കിയ യു പി എ സര്‍ക്കാരിന്റെ കാലത്തും ഈ പ്രസ്ഥാനം ഇവിടെ നില നിന്നിരുന്നു. ഭാരതത്തില്‍ മുന്നൂറ്റി മുപ്പത്തഞ്ച് സൗജന്യ സ്‌കൂളുകളിലൂടെ അന്‍പത്തി എണ്ണായിരം കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഈ ”കോടീശ്വരന്‍” എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി നല്‍കുന്നു. ഇതില്‍ ഒരു സ്‌കൂള്‍ നമ്മുടെ കേരളത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. പണം സമൂഹ നന്മക്കായി ചെലവഴിക്കുന്ന, ഇതിന് തുല്യം വെക്കാന്‍ മറ്റൊരു സംഘടനയെയോ രാഷ്ട്രീയ പ്രസ്ഥാനത്തെയോ കാണിച്ചു തരാന്‍ സാധിക്കുമോ?.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറം ചാര്‍ത്തി ശ്രീ ശ്രീ രവിശങ്കറിന്റെ ഇടപെടലുകളെ ഇല്ലാതാക്കുവാനുള്ള ശ്രമം വിലപ്പോകില്ല. ഈ പ്രശ്‌നം പരിഹരിക്കപ്പെടേണ്ട എന്നാഗ്രഹിക്കുന്നവരെ ജനം തിരിച്ചറിയും. ഈ പ്രശ്‌നം നീറി നില്‍ക്കേണ്ടത് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമായിരിക്കാം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് അവരാണല്ലോ. ശ്രീ ശ്രീ രവിശങ്കറിന്റെ ശ്രമഫലമായി ഒരു പരിഹാരമാര്‍ഗ്ഗം ഇരുകക്ഷികളും ഒരുമിച്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനം കോടതി എടുക്കേണ്ടതാണ്. ഇത് വിജയിച്ചില്ല എങ്കില്‍ അടുത്ത ശ്രമം തുടരും. ആ ശ്രമങ്ങള്‍ക്കുള്ള സ്വാതന്ത്യം എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല. സ്വയം ഇറങ്ങിയതാണ്. സാമൂഹ്യ പരിവര്‍ത്തനങ്ങളും വിപ്ലവങ്ങളും ഉദയം കൊള്ളുന്നത് ഒരു ദിവസം കൊണ്ടല്ല. നമുക്ക് കാത്തിരുന്ന് കാണാം.

 

 

 

 

 

Share

Leave a comment